തിരുവനന്തപുരം: ഓട്ടോമോട്ടീവ് രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ ഒന്നായ സോഫ്റ്റ്വേർ ഡിഫൈൻഡ് റേഡിയോ (എസ്ഡിആർ) മേഖലയിൽ ആഗോളശ്രദ്ധ ആകർഷിച്ചു മലയാളി സ്റ്റാർട്ടപ്പ്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇൻടോട്ട് ടെക്നോളജീസാണ് പുത്തൻ സാങ്കേതികവിദ്യയിലൂടെ ഡീപ് ടെക് മേഖലയിൽ ചുവടുറപ്പിക്കുന്നത്.
ലോകമെന്പാടുമുള്ള ദശലക്ഷത്തിലധികം വാഹനങ്ങളിൽ ഇവരുടെ എസ് ഡിആർ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടുന്നു. രാജിത് നായർ, പ്രശാന്ത് തങ്കപ്പൻ എന്നിവരാണ് കൊച്ചി ഇൻഫോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻടോട്ട് ടെക്നോളജീസിനു പിന്നിൽ.
ഡിജിറ്റൽ റേഡിയോ റിസീവറിൽ പരന്പരാഗതമായി ഉപയോഗിക്കുന്ന ചിപ്പുകൾക്ക് പകരം സോഫ്റ്റ്വേർ ഉപയോഗിച്ച് സിഗ്നൽ റിസീവിംഗ് സാധ്യമാക്കുകയാണ് ഇൻടോട്ട് ടെക്നോളജീസ്. ഡിജിറ്റൽ റേഡിയോ സേവനങ്ങൾ (ഡിആർഎം, ഡിഎബി, എച്ച്ഡി റേഡിയോ തുടങ്ങിയവ) ലഭ്യമാക്കുന്ന നൂതന എസ്ഡിആർ സാങ്കേതികവിദ്യയാണിത്. ഈ സാങ്കേതികവിദ്യാ ഉത്പന്നത്തിന് നിലവിൽ പന്ത്രണ്ടു പേറ്റന്റുകൾ സ്വന്തമാണ്.
ഇൻനോട്ട് വികസിപ്പിച്ച സോഫ്റ്റ്വേർ റേഡിയോ സിഗ്നലുകളെ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്നതിനൊപ്പം ഈ ഡിജിറ്റൽ സിഗ്നലിനെ ഡീകോഡ് ചെയ്ത് ശബ്ദമാക്കി മാറ്റുകയും ചെയ്യും. സ്മാർട്ട്ഫോണിൽ ഒരു പുതിയ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതു പോലെ ലളിതമായി ഡിജിറ്റൽ റേഡിയോ സേവനം ലഭ്യമാക്കാൻ ഇൻനോട്ടിന്റെ സോഫ്റ്റ്വേർ സഹായിക്കും. കുറഞ്ഞ ചെലവ്, കൂടുതൽ കാര്യക്ഷമത, കുറഞ്ഞ ഊർജ ഉപഭോഗം തുടങ്ങിയവ ഇതിന്റെ മേന്മകളാണ്.
നാസ്കോമിന്റെ 2023ലെ എമെർജ് 50 പുരസ്കാരവും ഇൻടോട്ടിനു ലഭിച്ചിട്ടുണ്ട്. പ്രമുഖ അമേരിക്കൻ ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് കന്പനിയായ വിസ്റ്റിയോണ് കോർപറേഷൻ കഴിഞ്ഞ വർഷം ഇൻടോട്ടിനെ ഏറ്റെടുത്തിരുന്നു.